2009, ജൂലൈ 1, ബുധനാഴ്‌ച

ഭാരതീയ പാരമ്പര്യം മാരാരിലും മുണ്ടശ്ശേരിയിലും


ഉള്ളടക്കം 

1. ആമുഖം
2. അഭിപ്രായങ്ങളും വാദഗതികളും
3. രസധ്വനിയെക്കുറിച്ച്
4. നിരൂപണവിമര്‍ശനം
5. എതിര്‍പ്പുകള്‍, പ്രതിഷേധങ്ങള്‍
6. പൌരസ്ത്യ – പാശ്ചാത്യ സമ്മേളനം
7. സാധാരണീകരണം
8. കഥാപാത്രവിമര്‍ശനം
9. സംസ്കാരചിന്ത
10. ഉപസംഹാരം




ആമുഖം


മലയാളസാഹിത്യ നിരൂപണത്തില്‍ എന്നും പ്രകാശഗോപുരങ്ങളും ശക്തി സ്തംഭങ്ങളുമായി നില്‍ക്കുന്ന രണ്ട് അനന്വയങ്ങളാണ് കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും. ഇരുവരും വ്യത്യസ്തങ്ങളായ വഴികളിലൂടെയാണ് ജീവിതമത്രയും സഞ്ചരിച്ചത് എന്ന് തോന്നാമെങ്കിലും ഒട്ടേറെ സാമ്യതകള്‍ ഇരുവര്‍ക്കുമുണ്ടെന്ന് സൂക്ഷ്മാന്വേഷണത്തില്‍ വകതിരിയുന്നു.

ജീര്‍ണ്ണപാരമ്പര്യത്തോടുള്ള കടുത്ത പ്രതിഷേധം ഇരുവര്‍ക്കും ആരംഭം മുതലേ ഉണ്ടായിരുന്നു. രസധ്വനി സിദ്ധാന്തത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് സാഹിത്യസൌന്ദര്യങ്ങളെ വിലയിരുത്തുന്നത് മൌഢ്യമാണ് എന്ന് ഇരുവരും അവനവന്‍റെ ജീവിതകാലത്ത് കണ്ടെത്തിയിരുന്നു. എല്ലാറ്റിന്‍റെയും കാതല്‍ വരെ തുളച്ചുകയറിയ മരങ്കൊത്തികളായിരുന്നു ഇരുവരും.

ഭാരതീയതത്ത്വചിന്തയും സൌന്ദര്യശാസ്ത്രവും തമ്മിലുണ്ടായ ബന്ധത്തെ പരമാവധി പ്രയോജനപ്പെടുത്തിയാണ് മാരാരുടെ സാഹിത്യദര്‍ശനം രൂപപ്പെടുന്നതെങ്കില്‍, മുണ്ടശ്ശേരി നാട്യശാസ്ത്ര കര്‍ത്താവായ ഭരതമുനിയേയും ധ്വന്യാലോക കര്‍ത്താവായ ആനന്ദവര്‍ദ്ധനനെയും അതിന് ലോചനം എന്ന ആഖ്യാനം രചിച്ച അഭിനവഗുപ്തനേയും ഉപജീവിച്ചുകൊണ്ടാണ് ഭാരതീയ സിദ്ധാന്തം അവതരിപ്പിക്കുന്നത്.

യുക്തിവിചാരകൌശലത്തിന്‍റെ കാര്യത്തില്‍ ഇരുവരും തുടക്കം മുതല്‍ തന്നെ പ്രഗത്ഭരായിരുന്നു. ലളിതമായ ഭാഷയില്‍, എന്നാല്‍ ചുഴിഞ്ഞിറങ്ങിപ്പോകുന്ന അന്വേഷണങ്ങളും വെളിപാടുകളുമാണ് ഇരുവരുടെയും കൃതികള്‍. വെറും ഏറുപടക്കങ്ങളല്ല, മറിച്ച് സുസജ്ജമാക്കിവെച്ചിരുന്ന ടൈംബോംബുകളാണ് ഇരുവരുടെയും വിമര്‍ശനലോകം.

സാഹിത്യസിദ്ധാന്തമെന്നാല്‍ ഒരു കൃതിവെച്ച് മറ്റൊരു കൃതിയെഴുതലല്ല എന്ന് തെളിയിച്ചവരാണ് മാരാരും മുണ്ടശ്ശേരിയും.

അഭിപ്രായലോകവും വാദഗതികളും


ആനന്ദവര്‍ദ്ധനന്‍റെ ധ്വനിസിദ്ധാന്തത്തെയും മറ്റും വിമര്‍ശിക്കാന്‍ മാരാര്‍ ഒരു മടിയും കാണിച്ചിട്ടില്ല. ഭരതാദികള്‍ അംഗീകരിച്ചുവന്ന ദശഗുണങ്ങളെ ധ്വനികാരന്‍ പ്രസാദം, മാധുര്യം, ഓജസ്സ് എന്നിങ്ങനെ മൂന്നാക്കിത്തിരിച്ചത് ശരിയല്ല എന്ന പക്ഷക്കാരനായിരുന്നു മാരാര്‍. ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ട മാരാര്‍ ചിലരിലേയ്ക്ക് ഒതുങ്ങാനല്ല, മറിച്ച് എത്രയോ കാലത്തിന്‍റെ സംസ്കൃതിയിലേയ്ക്ക്, അവയുടെ വേരുകളന്വേഷിച്ചു പോകാനാണ് ശ്രമിച്ചത്.

രസധ്വനിയെന്നത് സൌന്ദര്യദര്‍ശനമാണ് എന്നും തത്ത്വചിന്താപരമായ അപഗ്രഥനം ആവശ്യമാണ് എന്നുമുള്ള തിരിച്ചറിവ് മലയാള വിമര്‍ശനത്തില്‍ അവതരിപ്പിക്കപ്പെട്ട് തുടങ്ങിയത് മാരാരുടെ കാലത്താണ്. രസൌചിത്യത്തിന്‍റെ സൈദ്ധാന്തികമായ പുനര്‍വായനകള്‍ നടക്കുന്നത് മുണ്ടശ്ശേരിയുടെ വിമര്‍ശനങ്ങളിലായിരുന്നു. സംസ്കൃതചിന്തകളുടെ അര്‍ത്ഥപൂര്‍ണ്ണമായ സ്വാധീനം സി.പി. അച്യുതമേനോന്‍റെ കാലത്താണ് മലയാളത്തില്‍ അനുഭവപ്പെട്ടു തുടങ്ങിയത് എങ്കിലും മാരാരും മുണ്ടശ്ശേരിയുമാണ് അതിനെ മലയാളത്തിലേയ്ക്ക് ശരിക്കും സംക്രമിപ്പിച്ചത്. മാരാരുടെ കലയും ദര്‍ശനവും രൂപപ്പെടുന്നത് രസദ്ധ്വനിയുടെ സൈദ്ധാന്തിക പരിസരത്തിലാണ്. അതിനാല്‍ മാരാരുടെ സൌന്ദര്യദര്‍ശനത്തെക്കുറിച്ചുള്ള പഠനം രസധ്വനിയുടെ സൈദ്ധാന്തിക പുനര്‍വായനയായി മാറുന്നുണ്ട്. ജീവിതാനുഭവങ്ങള്‍ മാരാരുടെ വിമര്‍ശനകലയില്‍ എന്നതുപോലെ മുണ്ടശ്ശേരിയിലും സമന്വയിക്കപ്പെട്ടിരിക്കുന്നു. വിമര്‍ശനം സാഹിത്യത്തിലേയ്ക്ക് ചുരുങ്ങിപ്പോകരുതെന്നും സമഗ്രമായ ജീവിതദര്‍ശനമാണ് കാലമാവശ്യപ്പെടുന്നതെന്നും രണ്ടുപേരും ശരിയായി തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തെ പൂര്‍ണ്ണമായി സാഹിത്യവിമര്‍ശനത്തിലേക്ക് സമന്വയിപ്പിക്കാനുള്ള ഇരുവരുടെയും പരിശ്രമങ്ങള്‍ അവരുടെ കൃതികളെ സുതാര്യമാക്കുകയില്‍ സംവേദനക്ഷമതയില്‍ അനുവാചകനെ ഗണ്യമായി സഹായിക്കുകയും ചെയ്തു. മാരാരും മുണ്ടശ്ശേരിയും ഭാരതീയപാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് വിഗ്രഹഭഞ്ജനം നടത്തിയവരാണ്. പറഞ്ഞത് കാര്യകാരണബന്ധസഹിതമായതിനാല്‍ യുക്തിസഹമായിത്തന്നെ എത്തേണ്ടിടത്ത് എത്തിക്കാനും അവര്‍ക്ക് സാധിച്ചു. ചുരുക്കത്തില്‍ വെറുതേ വിമര്‍ശനക്കല്ലേറുനടത്തിയവരല്ല ഇരുവരും.

രസധ്വനിയെക്കുറിച്ച്


കൃതിയുടെ വ്യംഗ്യാര്‍ത്ഥങ്ങളാണ് അനുവാചകന് രസധ്വനി അനുഭവപ്പെടുത്തുന്നത് എന്നാണ് മാരാര്‍ സ്ഥാപിച്ചത്. വിബ്ഭവാദികളുടെ സാധാരണീകരണത്താല്‍ സഹൃദയനില്‍ രസം അഭിവ്യക്തമാവുന്നു എന്ന തത്വമാണ് അദ്ദേഹം അംഗീകരിച്ചത്. രസധ്വനിയാണ് കാവ്യത്തിന്‍റെ ജീവനെന്ന് മാരാര്‍ ശക്തിയുകതം വാദിച്ചു. രസധ്വനിയെ അദ്ദേഹമെന്നും ഗാനധ്വനിയില്‍ നിന്ന് വേറിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. രസധ്വനിയുടെ ലാവണ്യതലം വിശദമാക്കുന്ന ആനന്ദവര്‍ദ്ധനന്‍റെ സൈദ്ധാന്തികചര്‍ച്ച മാരാര്‍ സ്വാംശീകരിച്ചിരുന്നു. സാധാരണീകരണം നടന്നിട്ടില്ലെങ്കില്‍ വായനക്കാരന്‍റെ രസാസ്വാദനം തന്നെ നടക്കാതെപോകുമെന്ന് മാരാര്‍ കരുതി.

ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളുടെ സാരാംശം ഗ്രഹിക്കുന്നതിന് ത്യാജ്യഗ്രാഹ്യവിവേചനത്തോടെ സമസ്ത ഭാരതീയ കലാചിന്തകളെയും അപഗ്രഥിച്ച് മനസ്സിലാക്കാനാണ് മുണ്ടശ്ശേരി ശ്രമിച്ചത്. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനവഗുപ്തനേയും ഭരതമുനിയേയും ആനന്ദവര്‍ദ്ധനനെയും അടിസ്ഥാനമായി തിരഞ്ഞെടുത്തു. ഇവരിലൂടെ രൂപപ്പെട്ടു വികസിച്ച രസദ്ധ്വനി സിദ്ധാന്തമാണ് പൌരസ്ത്യചിന്തയില്‍ കാതലായ തത്ത്വം എന്ന് അദ്ദേഹം കണ്ടെത്തി. തന്‍റെ വാദഗതികളെ വിജയിപ്പിക്കുന്നതിലും അദ്ദേഹം വിജയം വരിച്ചു. “ആലംബനോദ്ദീപനഭാവങ്ങളെ വേണ്ടവിധത്തില്‍ ചിത്രീകരിച്ച് ഭാവനോദ്ദീപനം സാധിച്ച് ധ്വനിപ്പിക്കുന്ന രസമാണ് കവിതയുടെ പ്രകൃഷ്ടമായ അര്‍ത്ഥ”മെന്നാണ് അവരുടെ സിദ്ധാന്തങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് മുണ്ടശ്ശേരി രൂപീകരിച്ച തത്ത്വം.

കവിതാധര്‍മ്മത്തില്‍ പദവാക്യാലങ്കാരങ്ങള്‍ക്ക് ആനുഷംഗികമായ സ്ഥാനമേ നല്‍കേണ്ടതുള്ളൂ എന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം മാരാരിലും മുണ്ടശ്ശേരിയിലും പ്രഭചൊരിയുന്ന ഒരു വശമാണ്. അതിനാല്‍ സൂക്ഷ്മതകളിലേക്ക് സഞ്ചരിച്ച് ഗഹനതകളിലേക്ക് എത്തിപ്പെട്ട് കനപ്പെട്ട വസ്തുതകള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

നിരൂപണവിമര്‍ശന സമീപനം


ഔചിത്യമാണ് ഭാഷയുടെ ജീവനെന്നും ഔചിത്യമെന്നത് ദേശത്തിന്‍റെയും കാലത്തിന്‍റെയും ഭാഷയുടെയും ചരിത്രത്തിന്‍റെയും ഔചിത്യമാണെന്നും മുണ്ടശ്ശേരി സ്ഥാപിച്ചു. അല്ലാതെ കേവലം കൃതികളുടെ അര്‍ത്ഥപരാവര്‍ത്തനത്തിലേക്ക് ചുരുങ്ങിപ്പോയില്ല അദ്ദേഹം. നിരൂപണത്തിന് അദ്ദേഹം വ്യത്യസ്തമായ പ്രയോഗങ്ങളും സിദ്ധാന്തങ്ങളും ആവിഷ്കരിച്ചു.

മാരാരെ സംബന്ധിച്ചിടത്തോളം സ്വത്വപ്രകാശനത്തില്‍ കുറഞ്ഞൊന്നുമല്ലായിരുന്നു വിമര്‍ശനകല. വിമര്‍ശനം ജ്ഞാനാനുഭവമായി പരിണമിക്കുന്ന കാഴ്ച മാരാരില്‍ സാധാരണമാണ്. അതിനാല്‍ സൌന്ദര്യാത്മകമായ തലം മാത്രമല്ല വിമര്‍ശനത്തില്‍ ഉള്ളതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ കാണാം.

വിമര്‍ശനങ്ങളെ ക്രിയാത്മകമാക്കുന്ന, അവ ഉളവാക്കുന്ന ദാര്‍ശനികമായ അന്തരംഗഘടനയെ ഇരുവരും കാര്യമായി നോക്കിക്കണ്ടു. രസധ്വനിയുടെ സൌന്ദര്യദര്‍ശനവും ഇരുവരുടെയും വിമര്‍ശനങ്ങളില്‍ സമന്വയിക്കപ്പെട്ടിരുന്നു. അതിനാല്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ പോലും സൌന്ദര്യദര്‍ശനത്തിന്‍റെ ഭൂമികയില്‍ വെച്ച് പുനരവതരിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു.

ഇരുവരുടെയും എഴുത്തില്‍ ജീവിതമങ്ങനെ ഉടലോടെ പ്രതിഫലിക്കുന്നുണ്ട് എന്നാരും പറയുകയില്ല പക്ഷേ ജീവിതാനുഭവങ്ങള്‍ വിമര്‍ശനത്തില്‍ ശരിയായ അളവില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്ന് എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവരും.


എതിര്‍പ്പുകള്‍ - പ്രതിഷേധങ്ങള്‍


സംസ്കൃത കാവ്യമീമാംസാ തത്ത്വങ്ങളെ യുക്തിപരമായും സൌന്ദര്യപരമായും മാരാര്‍ എതിര്‍ത്തിരുന്നു. കേരളത്തിന്‍റെ ജാത്യനാചാരങ്ങളെയും ദേവദാസീ സമ്പ്രദായത്തെയും തുല്യ നിലയില്‍ വെച്ച് താരതമ്യം ചെയ്തത് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

വാമനന്‍റെ രീതിതത്ത്വത്തെ ആനന്ദവര്‍ദ്ധനന്‍ വെറും പദസംഘാതങ്ങളാക്കിത്തീര്‍ത്തതിനോടും മാരാര്‍ വിയോജിക്കുന്നുണ്ട്. രസമാണ് കൃതിയുടെ അടിസ്ഥാനമെന്ന മാരാര്‍ സിദ്ധാന്തം ഈ താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

മുണ്ടശ്ശേരിയുടെ ജീവിതം തന്നെ പ്രതിഷേധങ്ങളുടെയും എതിര്‍പ്പുകളുടെയും ചിഹ്നങ്ങള്‍ നിറഞ്ഞതാണ്. അവയൊക്കെത്തന്നെ ഏറെ യുക്തിസഹമായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.

പൌരസ്ത്യ – പാശ്ചാത്യ സമ്മേളനം


ഭാഷാശക്തികളായ സംസ്കൃതത്തിലെയും ഇംഗ്ലീഷിലെയും സാഹിത്യതത്ത്വങ്ങളുടെ ഒഴുക്കുകള്‍ കൂടിച്ചേരുന്നതെവിടെയൊക്കെയാണ് എന്നും ഏത് സ്രോതസ്സുകളാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുണ്ടശ്ശേരി കണ്ടെത്തി.

പൌരസ്ത്യസാഹിത്യ മീമാംസയില്‍ സാരമേത്, അസാരമേത് എന്ന് വേര്‍തിരിച്ചു. വളരെ വിദഗ്ധമായി ഭാരതീയ സാഹിത്യ സിദ്ധാന്തത്തെ പാശ്ചാത്യസാഹിത്യത്തോടദ്ദേഹം സമന്വയിപ്പിച്ചു. ഭാരതീയരുടെ രസസിദ്ധാന്തത്തെ റിച്ചാഡ്സന്‍റെ മൂല്യവാദത്തോട് ചേര്‍ത്തു കാട്ടിയത് മുണ്ടശ്ശേരി നമ്മുടെ സാഹിത്യചിന്തയ്ക്ക് നല്‍കിയ സംഭാവനയാണ്.

യുക്തിവിചാരകൌശലം കൊണ്ട് പാശ്ചാത്യ വിദ്യാഭ്യാസം ലഭിക്കാതിരുന്നിട്ടും പൌരസ്ത്യപാശ്ചാത്യ സമ്മേളനത്തിന് മാരാരും വഴിവെച്ചു. മാരാര്‍ എന്നും സംസ്കൃതസാമാന്യത്തില്‍ നിന്ന് വ്യത്യസ്തനാണെന്നതിന് വ്യക്തമായ തെളിവാണിത്. ഭാരതീയ സാഹിത്യ മീമാംസയോട് ഇരുവരും അഗാധമായ ബന്ധം പുലര്‍ത്തി.



സാധാരണീകരണം


ഇതിഹാസകഥാപാത്രങ്ങളുടെ ജീവിതവിമര്‍ശനം നടത്തുന്ന മാരാരുടെയും സാധാരണീകരണ പ്രക്രിയയുടെ സാദ്ധ്യതകളാണ് ധ്വനിപ്പിച്ചത്.

ഇതിഹാസകഥാപാത്രങ്ങളില്‍ വൈചിത്ര്യങ്ങള്‍ കണ്ടെത്തുമ്പോഴും ജീവിതം സങ്കീര്‍ണ്ണമായിക്കൊണ്ടിരുന്നപ്പോള്‍ വൈചിത്ര്യങ്ങള്‍ ഒരു കഥാപാത്രങ്ങളില്‍ തന്നെ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണെന്ന നിലപാടാണ് മുണ്ടശ്ശേരി സ്വീകരിച്ചത്.

സംവിധാനഭംഗിയുടെ കാര്യത്തില്‍ കലാകാരന്‍ ശ്രദ്ധിക്കപ്പെടാതിരുന്നുകൂടാ എന്ന താക്കീത് നല്‍കുകയാണ് മാരാര്‍ ചെയ്തത്. അനൌചിത്യം കാവ്യഭംഗിയ്ക്ക് ലക്ഷ്യഭംഗമാണെന്നും ആനന്ദവര്‍ദ്ധനന്‍റെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലദ്ദേഹം കണ്ടെത്തി. ഈ കണ്ടെത്തലുകളൊക്കെ സാമാന്യം ഭേദപ്പെട്ട ഒരു മാനദണ്ഡം കൃതികള്‍ക്ക് കൊണ്ടുവരാനുള്ള ശ്രമമായിരുന്നു എന്നുവേണം കരുതാന്‍.

കഥാപാത്രവിമര്‍ശനം


ദൈവികത മുറ്റിനില്‍ക്കുന്ന കഥാപാത്രങ്ങളെ മാനുഷികത നിറഞ്ഞ വര്‍ത്തമാനപ്രസക്തമായ ബിംബങ്ങളാക്കി അവതരിപ്പിച്ച് ജീവിതവിമര്‍ശനം നടത്തുന്നതില്‍ മാരാരും മുണ്ടശ്ശേരിയും വിജയിച്ചിട്ടുണ്ട്. കഥാപാത്രത്തിന്‍റെ ചെയ്തി ഭാരതീയ പാരമ്പര്യത്തോടും സംസ്കാരത്തോടും നീതിപുലര്‍ത്തുന്നുണ്ടോയെന്ന് നിരന്തരമായി ഇരുവരും അന്വേഷിച്ചുകൊണ്ടിരുന്നു.

സംസ്കാരചിന്ത


സംസ്കാരലോപനത്തെ ഭാരതീയതയുടെ മനസ്സില്‍ വെച്ചുപൊറുപ്പിക്കില്ല എന്ന പ്രഖ്യാപനമാണ് മാരാരും മുണ്ടശ്ശേരിയും നടത്തിയത്. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് തോന്നുന്നതിനെയൊക്കെ നിശിതമായിത്തന്നെ ഇരുവരും നേരിട്ടു. കുഞ്ചന്‍ നമ്പ്യാരുടെ ഫലിതം പലപ്പോഴും സംസ്കാരലോപമാണ് എന്ന് കാര്യകാരണ സഹിതം മാരാര്‍ പറയുമ്പോള്‍ നിഷേധിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഇതിഹാസങ്ങളുടെ സംസ്കാരം ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കണമെന്ന് ഇരുവര്‍ക്കും ഉറച്ച ധാരണ ഉണ്ടായിരുന്നു. വര്‍ത്തമാനകാലത്തെ നിഷേധിക്കുകയല്ല മറിച്ച് ഇന്നലെകളിലെയും ഇന്നിന്‍റെയും എല്ലാ സംസ്കാരലോപങ്ങളെയും വിമര്‍ശിക്കുകയാണ് അവര്‍ ചെയ്തത്.

ഉപസംഹാരം


ഭാരതീയ സൌന്ദര്യദര്‍ശനത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണമായ പുനഃസൃഷ്ടിയും വളര്‍ച്ചയും സാധിച്ചവരാണ് മാരരൌം മുണ്ടശ്ശേരിയും. ആനന്ദവര്‍ദ്ധനന്‍ മഹിമഭട്ടന്‍, അഭിനവഗുപ്തന്‍ എന്നിവരുടെ ആശയ്ലോകത്തെ തിരികെക്കൊണ്ടുവരാന്‍ കഴിഞ്ഞതിനോടൊപ്പം അവയുടെയൊക്കെ പ്രായോഗികപ്രസക്തിയും അവരുടെ വിമര്‍ശനം തിരിച്ചറിയുന്നുണ്ട്. ഇത്തരത്തില്‍ സ്വന്തമായ സൌന്ദര്യദര്‍ശനങ്ങള്‍ ഭാരതീയപാരമ്പര്യത്തിലൂന്നിക്കൊണ്ട് രൂപപ്പെടുത്തിയെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു.

രസധ്വനിയെക്കുറിച്ച് എന്തോ ബോദ്ധ്യമുണ്ടായിട്ടും അതു വിശദീകരിക്കാന്‍ രീതിവാദികള്‍ക്ക് കഴിയാതെപോയെന്ന ആനന്ദവര്‍ദ്ധനന്‍റെ നിരീക്ഷണത്തെ സൂക്ഷ്മമായി ഉള്‍ക്കൊണ്ട് വിപുലീകരിക്കാന്‍ മാരാര്‍ക്ക് കഴിഞ്ഞു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. ആനന്ദവര്‍ദ്ധനനനെ വിമര്‍ശിക്കുമ്പൊഴും ഭാരതീയ പാരമ്പര്യ സൌന്ദര്യശാസ്ത്രത്തിന്‍റെ ലോകത്ത് ആനന്ദവര്‍ദ്ധനന്‍റെ പ്രാമാണികതയെക്കുറിച്ച് മാരാര്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മാരാരും മുണ്ടശ്ശേരിയും ഏറെ അടുപ്പം പുലര്‍ത്തുന്നുണ്ട്. ഗഹനമായി വിമര്‍ശികകന്‍ ശ്രമിക്കുമ്പൊഴും യാഥാര്‍ഥ്യങ്ങള്‍ക്ക് മറുപുറവുമുണ്താകും എന്ന സ്പോട്സ്മാന്‍ സ്പിരിറ്റ് ഇരുവരും കാത്തുസൂക്ഷിച്ചു. ജ്ഞാനലബ്ധി സംസ്കാരലബ്ധിയ്ക്ക് വഴിതെളിക്കുന്നു എന്ന് തെളിയിച്ചവരാണ് ഇരുവരും.

മാരാരിലും മുണ്ടശ്ശേരിയിലും എത്തിയതോടെ മലയാള സാഹിത്യ നിരൂപണം പദാനുപദമായുള്ള വ്യാഖ്യാനരീതി വിട്ട് കാവ്യത്തിന്‍റെ സമഗ്രശോഭ കണ്ടെത്തുന്ന രീതിയിലേയ്ക്ക് ശരിക്കും വളര്‍ന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന സുതാര്യമായ രീതിയായിരുന്നു ഇരുവരും സ്വീകരിച്ചത്. അതിനാല്‍ മാരാര്‍ ഇങ്ങനെ പറഞ്ഞു:- “ആനന്ദവര്‍ദ്ധനന്‍റെ ധ്വനിസിദ്ധാന്തത്തെ എല്ലാവരും അംഗീകരിക്കെത്തന്നെ അതിനെക്കാളും സത്യം രാജമഹിമഭട്ടന്‍റെ അനുമാനസിദ്ധാന്തമാണെന്ന് എനിക്ക് തോന്നി. അതൊരു ബാലചാപല്യമാണ് എന്ന് എനിക്ക് തോന്നിയിട്ടുമില്ല”.

പ്രാചീനഭാരതത്തിന് യുക്ത്യാനുഭവങ്ങളെ ആദരിക്കുന്നതും ശബ്ദപ്രമാണങ്ങളെ ആദരിക്കുന്നതുമായ രണ്ട് ഭിന്നമുഖങ്ങളുണ്ടായിരുന്നു. ഇതില്‍ യുക്ത്യാനുഭവങ്ങളാണ് മാരാരെയും മുണ്ടശ്ശേരിയേയും സ്വാധീനിച്ചത്. യുക്തിവിചാരകൌശലമാണ് മാരാരുടെ സാഹിത്യനിരൂപണത്തെ ഈ പ്രായത്തോളം വളര്‍ത്തിയെടുത്തത് എന്ന് മുണ്ടശ്ശേരി പറയുമ്പോള്‍ ആ പരമമായ വസ്തുത മുണ്ടശ്ശേരിക്ക് സ്വയം തന്നെ ബാധകമാണ്. ഇരുവരും സൌന്ദര്യത്തെ യുക്തിവിചാരത്തിലൂടെ ഊതിത്തിളക്കിയെടുത്തു.