2009, ജൂൺ 29, തിങ്കളാഴ്‌ച

കഥാര്‍സിസ്സിന് ചില വ്യാഖ്യാനങ്ങള്‍

ഉള്ളടക്കം


1. മുഖമൊഴി
2. വൈദ്യശാസ്ത്രപരം
3. മതപരം
4. ധാര്‍മ്മികം
5. ട്രാജഡിയുടെ വൈകാരികഫലം
6. പിന്‍മൊഴി



മുഖമൊഴി


കഥാര്‍സിസ് എന്ന പ്രയോഗം അഥവാ ചര്‍ച്ച അരിസ്റ്റോട്ടില്‍ നടത്തിയത് ട്രാജഡി എന്താണ് എന്നതിനെ ആസ്പദമാക്കി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ്. ആത്യന്തികമായി ട്രാജഡിയുടെ ലക്ഷ്യം വികാരോദാത്തതയിലേയ്ക്ക് നയിക്കുകയാണ്. ട്രാജഡിയുടെ ഘടകങ്ങളില്‍ ആറാമത്തേതും അവസാനത്തേതുമായ ഘടകമാണ് കഥാര്‍സിസ്. അത് സുപ്രധാനവുമാണ്.

കഥാര്‍സിസ് എന്ന പദം തുടക്കം മുതല്‍ വിവാദമാവുകയാണുണ്ടായത്. അതിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചുമുള്ള വാദപ്രതിവാദങ്ങളാണ് നടന്നത്. തുടര്‍ന്ന് രണ്ടര സഹസ്രാബ്ദങ്ങളായി സാഹിത്യ വിമര്‍ശകരും പ്രേമികളും ഇതില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനെക്കുറിച്ച് ജോണ്‍ മോര്‍ലി പറഞ്ഞതിങ്ങനെയാണ് : “മനുഷ്യന്‍റേ ബുദ്ധിശക്തിയ്ക്ക് അപമാനവും അവന്‍റെ ധൈഷണിക വന്ധ്യതയുടെ വികൃതമായ സ്മാരകവുമാണ് കഥാര്‍സിസ്സിന്‍റെ വ്യാഖ്യാനശ്രമങ്ങള്‍”.

അരിസ്റ്റോട്ടില്‍ ‘രാഷ്ട്രതന്ത്ര’ത്തില്‍ ഈ പദമുപയോഗിച്ച് പിന്നീടത് വിശദീകരിക്കാമെന്നേറ്റു. എന്നാല്‍ തുടര്‍ന്ന് ‘പോയറ്റിക്സി’ല്‍ തന്നെ രണ്ടുതവണ ഉപയോഗിച്ചെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ‘ഓണ്‍ പോയറ്റിക്സ്’ എന്ന പുസ്തകത്തില്‍ ഒരു പക്ഷേ അതുണ്ടായിരിക്കാം. പക്ഷേ ആ കൃതി ഇനിയും കണ്ടുകിട്ടിയിട്ടില്ല. ‘പോയറ്റിക്സി’ന്‍റെ ഒരു ഭാഗവും നഷ്ടപ്പെട്ടിട്ടുണ്ട്; അത് അവിടെയുമാകാം. ഇന്നത്തെ അവസ്ഥയില്‍ അരിസ്റ്റോട്ടിലിന്‍റേതായ ഒരു വിശദീകരണം കണ്ടെത്തുക നമുക്ക് ഏതാണ്ട് അസാദ്ധ്യമാണ്. അത്തരത്തില്‍ ഒരുറപ്പിന്‍റെ പേരില്‍ കൂടിയായിരിക്കണം പണ്ഡിതര്‍ ഇത്രമാത്രം വ്യാഖ്യാനങ്ങള്‍ എഴുതിക്കൂട്ടിയത്.

അരിസ്റ് റോട്ടില്‍ പറയുന്നത് ഇത്രയുമാണ്:
“….Through pity and fear effecting the
Katharsis of these emotions”
(ഭയകരുണങ്ങളെ ഉണര്‍ത്തി ആ വികാരങ്ങളുടെ കഥാര്‍സിസ്
സാധിക്കുന്നു)

മനുഷ്യാവസ്ഥകളുടെ ദുരന്ത ചിത്രീകരണത്തിലൂടെ പ്രേക്ഷകനില്‍ ഭയകരുണങ്ങളുണര്‍ത്തി അതിന് ശമനമുണ്ടാക്കിയാണ് കഥാര്‍സിസ് സാധിക്കുന്നത്. വികാരവിമലീകരണമാണ് കഥാര്‍സിസ് വഴി സാധിക്കുന്നത്. അരിസ്റ്റോട്ടില്‍ ഉദ്ദേശിച്ച കഥാര്‍സിസ്സിന്‍റെ ലക്ഷ്യം ആത്യന്തികമായി മനുഷ്യമനസ്സിന്‍റെ സമീകരണമാണ്. മനുഷ്യന്‍റെ വികാരങ്ങളെ ഇളക്കിവിട്ട് കലാകാരന്‍ സമൂഹത്തിന്‍റെ മാനസികാരോഗ്യത്തെ നശിപ്പിക്കും എന്നര്‍ഥം വരുന്ന പ്ലേറ്റോയുടെ വാദത്തിനോട് വിയോജിച്ചുകൂടിയായിരിക്കണം കലയെക്കുറിച്ചുള്ള ഇത്തരമൊരു നിഗമനത്തിലേയ്ക്ക് അരിസ്റ്റോട്ടിലിനെ എത്തിച്ചത്.

ഏതായാലും കഥാര്‍സിസ്സിന്‍റെ വ്യാഖ്യാനങ്ങളിലേയ്ക്ക് കടക്കാം

1. വൈദ്യശാസ്ത്രപരം


വികാരവിരേചനം (purgation of feeling) എന്ന അര്‍ഥത്തില്‍ കഥാര്‍സിസ്സിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരാണ് ഇതിനെ വൈദ്യശാസ്ത്രപരമായി നോക്കിക്കാണാന്‍ ശ്രമിച്ചത്.

അരിസ്റ്റോട്ടിലിന്‍റെ അച്ഛന്‍ ഭിഷഗ്വരനായിരുന്നു. അരിസ്റ്റോട്ടിലും കുറച്ചുകാലം ആ തൊഴില്‍ ചെയ്തിട്ടുണ്ട്. ശരീരത്തില്‍ മരുന്നുണ്ടാക്കുന്ന പ്രശമനത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു എന്നതുറപ്പാണ്. എം.ബി.വാല്‍ക്ലെ, ബുച്ചര്‍,ലൂക്കാസ് എന്നിവര്‍ ഈ ആശയത്തെ സ്വീകരിക്കുന്നവരാണ്. 1857 ല്‍ ഒരു ലേഖനത്തില്‍ ജേക്കബ് ബെര്‍നെയ്ഡ് “മരുന്ന് ശരീരത്തില്‍ വരുത്തുന്നതുപോലുള്ള ചികിത്സാപരമായ ഫലമാണ് നാടകം ആത്മാവില്‍ വരുത്തുന്നത്” എന്ന് പറയുന്നു. എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലും കുടികൊള്ളുന്ന ഭയകരുണങ്ങളെ ട്രാജഡി ഉണര്‍ത്തി അവയ്ക്ക് ആനന്ദകരമായ ശമനമുണ്ടാക്കുന്നു.

ഇക്കാര്യത്തില്‍ ബുച്ചര്‍ കുറേക്കൂടി പരിഷ്കരിച്ച നിലപാടാണെടുത്തത്. കലാദര്‍ശനപരമായാണ് അദ്ദേഹം ഈ പ്രയോഗത്തെ നോക്കിക്കണ്ടത്. വിഷയം കലയായതിനാല്‍ ശാസ്ത്രീയ സമീപനമെന്ന് ഇതിനെക്കുറിച്ച് പറയാം. അതിനാല്‍ അദ്ദേഹമിങ്ങനെ പറഞ്ഞു: “അസുഖകരമായ അംശത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക മാത്രമല്ല ഇവിടെ സാധിക്കുന്നത്; മറിച്ച് വിരേചനം എന്ന ആശയം തീര്‍ച്ചയായും ഇവിടെയുണ്ട്. എന്നാലും നാടകമാരംഭിച്ച് വികസിക്കുമ്പോള്‍ വികാര വിരേചനത്തോടൊപ്പം ശുദ്ധീകരണവും സാധിക്കുന്നു”.

ഇ.എല്‍.ലൂക്കാസ് ആധുനിക വൈദ്യശാസ്ത്രത്തില്‍ നിന്ന് പിറകോട്ടുപോയി പ്രാചീന വൈദ്യശാസ്ത്രത്തിലെത്തിച്ചേരുന്നു. സ്ഥായീഭാവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് അദ്ദേഹം നടത്തുന്നത്. മനുഷ്യന്‍റെ വൈകാരിക ഘടനയെ നിയന്ത്രിക്കുന്ന നാല് ഘടകങ്ങള്‍ ഉണ്ട്. അവയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് ഓരോരുത്തരുടെയും സ്വഭാവരൂപീകരണം നടക്കുക.

1. കോളറിക് ഹ്യൂമര്‍ - കോപം
2. പ്ളേഗ്മാറ്റിക് ഹ്യൂമര്‍ - ഉദീസീനം
3. മെലങ്കളിക് ഹ്യൂമര്‍ - ശോകം
4. സാന്‍ഗ്യൂനറി ഹ്യൂമര്‍ - രക്തപങ്കിലം

ഈ നാല് ഘടകങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യകരമായ മനസ്സിന്‍റെ ആധാരം. ഈ സമചിത്തത ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്. ട്രാജഡിയുടെ ദര്‍ശനം, ഉദ്വേഗപൂര്‍ണ്ണമായ ദൃശ്യബിംബങ്ങളുടെ ദര്‍ശനമെന്നിവ ഈ സന്തുലനം സാദ്ധ്യമാക്കുന്നു. ഉദ്വേഗപൂര്‍ണ്ണമായ ദൃശ്യബിംബങ്ങള്‍ മനുഷ്യവികാരങ്ങളുടെ നിഷ്കാസനമല്ല മറിച്ച് അവയുടെ ആരോഗ്യകരമായ അനുപാതത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയെയാണ് ലൂക്കാസ് കഥാര്‍സിസ് എന്നു വിളിക്കുന്നത്.

2. മതപരം


മതപരമായ അര്‍ത്ഥമോ വ്യാഖ്യാനമോ വികാര വിമലീകരണം എന്നാണ്. ‘രാഷ്ട്രമീമാംസ’ എന്ന ഗ്രന്ഥത്തില്‍ ഈ അര്‍ത്ഥവിവക്ഷയ്ക്കിടനല്‍കും വിധമാണ് കഥാര്‍സിസ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതോന്മാദികളെ സന്തുലനാവസ്ഥയിലേക്കുകൊണ്ടുവരാന്‍ സംഗീതം ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പ്രസ്താവന. “മതത്തിന്‍റെ അടിച്ചമര്‍ത്തലും അനിയന്ത്രിതമായ സ്വാതന്ത്ര്യവും അനന്തുലനമുണ്ടാക്കും. സംഗീതമുപയോഗിച്ച് അതിനെ സമപ്പെടുത്തണം”. ‘പോയറ്റിക്സില്‍’ ശുദ്ധീകരണം എന്ന അര്‍ഥത്തിലാണിത് കതന്നുവരുന്നത്. യൂറിപ്പഡിസിന്‍റെ ഒറസ്ട്രസ്സിന്‍റെ ശുദ്ധീകരണമാണ് സൂചന. ഗ്രീക്ക് ഭാഷയില്‍ കഥാര്‍സിസ്സിന്‍റെ പ്രബലാര്‍ഥം ശുദ്ധീകരണമാണെന്നതും ഈ വാദത്തിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഹം ഫ്രീ ഹൌസ് പറയുന്നത് ഗ്രീക്കില്‍ ഒറ്റവാക്കിനര്‍ഥം പലതാണെന്നും നിഷ്കൃഷ്ടമായ ഒരു നിഗമനത്തിലെത്തുക അസാദ്ധ്യമാണ് എന്നുമാണ്. ഈ വാദമുന്നയിക്കുന്നവരുടെ അഭിപ്രായത്തിന്‍റെ ചുരുക്കമിതാണ്: - മതപരമായ അശുദ്ധിയെ അനുഷ്ഠാനം കൊണ്ട് നിര്‍മ്മാര്‍ജ്ജനം ചെയ്യുക.

3. ധാര്‍മ്മികം


ഹം ഫ്രീ ഹൌസ് ഇത്തരത്തില്‍ കഥാര്‍സിസ്സിനെ വ്യാഖ്യാനിച്ച ഒരാളാണ്. പ്ലേറ്റോ കലയെ തള്ളിക്കളഞ്ഞതിന്‍റെ കാരണങ്ങളെ അരിസ്റ്റോട്ടില്‍ ചോദ്യം ചെയ്തു. ധാര്‍മ്മിക പരിഗണനയില്‍ കലയ്ക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കാന്‍ പ്ലേറ്റോ ശ്രമിച്ചിരുന്നെന്നാണ് ഹൌസ് ചൂണ്ടിക്കാണിക്കുന്നത്. ഈ ദാര്‍ശനികമായ വെല്ലുവിളിയെ ‘ധര്‍മ്മശാസ്ത്രം’ എന്ന ഗ്രന്ഥത്തിലൂടെ അരിസ്റ്റോട്ടില്‍ നേരിടുന്നുണ്ട്:- “ ഞാനുദ്ദേശിക്കുന്നത് ധാര്‍മ്മികമായ നന്മയാണ്. കാരനം, വികാരങ്ങളോടും ക്രിയകളോടും ബന്ധപ്പെട്ടിരിക്കുന്നത് അതാണ്...ശരിയായ സമയത്ത്, ശരിയായ വസ്തുക്കളുടെ നേരെ, യോഗ്യരായ ആളുകളുടെ നേരെ ഉചിതമായ ഉദ്ദേശത്തോടുകൂടി, ഉചിതമായ രീതിയില്‍ ഈ വികാരങ്ങള്‍ ഉണ്ടാവുകയെന്നതാണ് ഉത്തമവും മദ്ധ്യസ്ഥവുമായ നില- നന്മയുടെ പ്രത്യേകതയും അതാണ്.”

ട്രാജഡി നാടകത്തിന്‍റെ പരിധിയില്‍ നിന്ന് സ്വാഭാവികമായും സാധാരണവുമായ മനുഷ്യവികാരങ്ങളുടെ ഉന്മത്തത മനുഷ്യനില്‍ ആവിഷ്കരിക്കുന്നു. ദര്‍ശനശേഷം സമതുലനാവസ്ഥ ഉണ്ടാകുന്നു. കൂടുതല്‍ ധാര്‍മ്മിക സംസ്കൃതിയുള്ള വ്യക്തിയെ രൂപീകരിക്കലാണ് ട്രാജഡിയുടെ ഫലം. കലാദര്‍ശനത്തെ ധര്‍മ്മശാസ്ത്രത്തില്‍ നിന്ന് മോചിപ്പിക്കലല്ല, മറിച്ച് അതിന് ധാര്‍മ്മികമായ അടിസ്ഥാനമുറപ്പിച്ചാണ് കഥാര്‍സിസ്സിനെ അരിസ്റ്റോട്ടില്‍ സമീപിച്ചത്.

‘തീയേറ്റര്‍ ആശുപത്രിയല്ല’ എന്ന് ലൂക്കാസ് പരിഹസിക്കുകയുണ്ടായി. ബുച്ചറും ധാര്‍മ്മികമായ തലത്തോട് യോജിക്കുന്നില്ല. ഈ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരാന്‍ പ്രേക്ഷകന്‍ ശ്രമിക്കുമെന്ന് ഒരിടത്തും അരിസ്റ്റോട്ടില്‍ സൂചിപ്പിക്കുന്നുമില്ല.

ആവിഷ്കൃതമാകുന്ന വികാരങ്ങളില്‍ നിമഗ്നനാകുന്ന പ്രേക്ഷകന്‍റെ തന്മയീഭാവമാണ് നാടകാനുഭൂതിയ്ക്ക് നിദാനം. അതിന്‍ത്തെ ഉയര്‍ച്ചയും സാംസ്കാരികഫലവുമാണ് കഥാര്‍സിസ്.

4. ട്രാജഡിയുടെ വൈകാരികഫലം


ഇത്തരത്തിലും വ്യാഖ്യാനം കഥാര്‍സിസ്സിനുണ്ടായിട്ടുണ്ട്. ജറാള്‍ഡ് ഏല്‍സ് ഈ വാദം അവതരിപ്പിക്കുന്നു. “നാടകപാത്രം അനുഷ്ഠിയ്ക്കുന്ന ക്രിയകള്‍ സംവിധാനം ചെയ്യുന്നതില്‍ നാടകകൃത്ത് പാലിക്കേണ്ട ഒരു തത്ത്വമോ ആ തത്ത്വത്തിന്‍റെ പരിപാലനം കൊണ്ട് ക്രിയകള്‍ക്കും സംഭവങ്ങള്‍ക്കുമുണ്ടാകുന്ന പരിണാമവുമോ ആണ് കഥാര്‍സിസ്”.

നീചകൃത്യങ്ങള്‍ ചെയ്തവനാണ് ദുരന്തനായകനെങ്കിലും അയാള്‍ പ്രേക്ഷകന്‍റെ സഹാനുഭൂതിയും ആദരവും നേടുന്നു.


പിന്മൊഴി


എല്ലാ വ്യാഖ്യാനങ്ങളിലും ശരിതെറ്റുകള്‍ ഏറിയും കുറഞ്ഞുമുണ്ട്. അരിസ്റ്റോട്ടില്‍ കാര്യങ്ങളെ അതിന്‍റെ സമഗ്രതയില്‍ നോക്കിക്കാണാന്‍ ശ്രമിച്ചയാളാണ് എന്നതുറപ്പാണ്. അപ്പോള്‍ ഒറ്റവാക്കിലൊതുക്കാവുന്നതായ ചില വാക്കുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നില്‍ക്കുന്നത് ശരിയല്ല.

മതപരമായതും സദാചാരപരമായതുമായ അംശം ഇതിലുണ്ട്. കഠയില്‍ മാത്രം നടക്കുന്നതാണ് കഥാര്‍സിസ്സെന്നും അല്ല മറിച്ച് എഴുത്തുകാരനില്‍ നടക്കുന്നതാണ് കഥാര്‍സിസ്സെന്നും പുതിയ വാദങ്ങളുമുണ്ട്.
പ്രധാനമായ നാല് വാദങ്ങളിലും ശരികളുണ്ട്. അതിനെ സമന്വയിപ്പിച്ച് ആധുനികകാല പ്രസക്തമായ ഒരു വ്യാഖ്യാനം കഥാര്‍സിസ്സിന് നല്‍കുന്നതില്‍ തെറ്റില്ല.

1 അഭിപ്രായം: